Wednesday, November 24, 2010

എന്‍ഡോസള്‍ഫാന്‍ തടയാന്‍ ജില്ലയില്‍ പ്രത്യേക സ്‌ക്വാഡ്

Mahdyamam Published on Saturday, November 20, 2010 - 10:29 AM GMT ( 4 days 12 hours ago)

പാലക്കാട്: കൊല്ലങ്കോട്, മുതലമട പ്രദേശങ്ങളിലെ മാന്തോപ്പുകളില്‍ എന്‍ഡോസള്‍ഫാന്‍ എത്തുന്നത് തടയാന്‍ കൃഷി-റവന്യൂ-പൊലീസ്-ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സ്‌ക്വാഡ് രൂപവത്കരിച്ചു. മാവുകള്‍ പൂക്കുന്ന ഡിസംബറില്‍ ഇവിടങ്ങളിലെ 2500 ഹെക്ടറോളം പ്രദേശത്ത് കേരളത്തില്‍ നിരോധിച്ച എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ കെ.വി. മോഹന്‍കുമാര്‍ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ അടിയന്തരയോഗമാണ് നടപടികള്‍ക്ക് രൂപം നല്‍കിയത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത സമാനമായ നാല് കേസുകള്‍കൂടി പ്രദേശത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
എന്‍ഡോസള്‍ഫാന്‍ വിഷാംശം ഉളളില്‍ ചെന്നാല്‍ ശരീരത്തിന്റെ കൊഴുപ്പ് ശേഖരിക്കുന്ന കോശങ്ങളില്‍ അടിയുകയും കാന്‍സര്‍, ത്വഗ് രോഗങ്ങള്‍, വന്ധ്യത എന്നിവക്ക് കാരണമാവുകയും ചെയ്യും. അതുകൊണ്ട് തന്നെ ഈ പോരാട്ടത്തില്‍ പൊതുജനങ്ങളും സഹകരിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു.
മാന്തോപ്പുകള്‍ ലേലത്തില്‍ പിടിക്കുന്ന കച്ചവടക്കാരാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതെന്നാണ് കരുതുന്നത്. എന്‍ഡോസള്‍ഫാന്‍ വരുന്ന ലോറികള്‍ തമിഴ്‌നാട്ടിലെ പൊളളാച്ചിയില്‍ കണ്ടെയ്‌നര്‍ മാറ്റിയാണ് മീനാക്ഷിപുരത്തെ ഊടുവഴികള്‍ വഴി കേരളത്തിലെത്തിക്കുന്നതെന്നാണ് ലഭിച്ച പ്രാഥമിക വിവരം. ഇവ അതിര്‍ത്തിയില്‍ തടയുന്നതിനാണ് ലക്ഷ്യമിട്ടിട്ടുളളത്.
കൊല്ലങ്കോട് കൃഷി അസി. ഡയറക്ടര്‍ പ്രമീള ജോണ്‍ നേതൃത്വം നല്‍കുന്ന സ്‌ക്വാഡില്‍ ചിറ്റൂര്‍ അഡീഷനല്‍ തഹസില്‍ദാര്‍, കൃഷി ഓഫിസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, പൊലീസ് എന്നിവരടങ്ങുന്ന സ്‌ക്വാഡാണ് രൂപവത്കരിച്ചത്. ഈ വിപത്തിനെതിരെ താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. കൃഷി വകുപ്പ് 22 ന് മുതലമടയില്‍ സെമിനാര്‍ സംഘടിപ്പിക്കും. ഡിസംബര്‍ ആദ്യവാരം കച്ചവടക്കാര്‍ക്ക് വേണ്ടി ബോധവത്കരണ പരിപാടികള്‍ നടക്കും.
ഇതിന്റെ ഭാഗമായി മുതലമടയിലെ 19 വാര്‍ഡുകളിലും കൊല്ലങ്കോട്ടെ അഞ്ച് വാര്‍ഡുകളിലും ആരോഗ്യവകുപ്പിന്റെ സര്‍വേ നടക്കും. ഇതിനായി ആരോഗ്യവകുപ്പിലെ ജീവനക്കാരും ആശാ വര്‍ക്കര്‍മാരും ഉള്‍പ്പെട്ട 130 ഫീല്‍ഡ് സ്റ്റാഫിനെ നിശ്ചയിച്ചു.
ഇവിടങ്ങളിലെ എന്‍ഡോസള്‍ഫാന്‍ ഉപയോഗം സംബന്ധിച്ച ഡി.എം.ഒയുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറുമെന്ന് കലക്ടര്‍ അറിയിച്ചു.
കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. റോസ് തോമസ്, പാലക്കാട് ആര്‍.ഡി.ഒ സ്വാമിനാഥന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പി.സി. ശ്രീലത, മുതലമട കൃഷി ഓഫിസര്‍ സിന്ധുബേബി, അഡീഷനല്‍ തഹസില്‍ദാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

________________________________

മുതലമട മേഖലയില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗം തുടരുന്നു

കൊല്ലങ്കോട്: മുതലമട മേഖലയില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗം നിര്‍ബാധം തുടരുന്നു. മാവിനു പുറമെ പയര്‍, തക്കാളി, മുരിങ്ങക്കായ എന്നിവ കൃഷി ചെയ്യുന്നിടത്താണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നത്. മീനാക്ഷിപുരം, പൊള്ളാച്ചി എന്നിവിടങ്ങളില്‍ നിന്നാണ് കര്‍ഷകര്‍ ഇത് വാങ്ങുന്നത്.
എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിരന്തരം വരുന്നുണ്ടെങ്കിലും ഇതൊന്നും പ്രശ്‌നമല്ലെന്നും എട്ടുവര്‍ഷമായി ഇതാണ് തങ്ങളുടെ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നതെന്നുമാണ് തമിഴ്‌നാടിനോട് ചേര്‍ന്നുകിടക്കുന്ന കിഴവന്‍പുതൂരിലെ കര്‍ഷകര്‍ പറയുന്നത്. ആര്‍ജുന്‍, എന്‍ഡോസ്-35, ഹിറ്റ് ഹാറ്റ് എന്നീ പേരുകളിലാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിലുള്ളത്. വിവിധ ബ്രാന്‍ഡുകളില്‍ വില്‍പന നടത്തുന്ന ഇതിന് ലിറ്ററിന് 365 രൂപ മുതല്‍ 790 രൂപവരെയാണ് ഈടാക്കുന്നത്. പച്ചക്കറിക്കും മാവിനും പരുത്തിക്കും വാഴക്കും വ്യത്യസ്ത പേരുകളില്‍ എന്‍ഡോസള്‍ഫാന്‍ വില്‍ക്കുന്നുണ്ടെന്ന് പൊള്ളാച്ചിയിലെ കീടനാശിനി കട നടത്തുന്നയാള്‍ പറയുന്നു.
മുതലമട, പോരുമാട്ടി, എരുത്തിയാമ്പതി, വടകരപ്പതി, വേലന്താവളം എന്നിവിടങ്ങളിലെ കര്‍ഷകരാണ് പൊള്ളാച്ചിയിലെത്തി മൊത്തമായും ചില്ലറയായും എന്‍ഡോസള്‍ഫാന്‍ വാങ്ങുന്നത്. കൃഷി വകുപ്പ് ഇതിനെതിരെ കാര്യമായ ബോധവത്കരണം നടത്താത്തതും ബദല്‍ സംവിധാനത്തെക്കുറിച്ച് വിവരം നല്‍കാത്തതുമാണ് മാരക കീടനാശിനി ഉപയോഗം തുടരാന്‍ കാരണം.

No comments:

Post a Comment