എന്‍ഡോസള്‍ഫാന്‍: കടുത്ത ദുരിതമനുഭവിക്കുന്ന 2836 പേരെ കണ്ടെത്തി
കാസര്‍കോട്:ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ഉന്നതതല യോഗത്തില്‍ ചര്‍ച്ചക്കായി തയാറാക്കിയ കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അപൂര്‍ണമായ സര്‍വേ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. എന്‍ഡോസള്‍ഫാന്‍ വിഷമഴപെയ്ത 11 പഞ്ചായത്തിലെ 78 ശതമാനം പേരില്‍ നടത്തിയ സര്‍വേ അനുസരിച്ച് കടുത്ത ദുരിതമനുഭവിക്കുന്ന 2836 പേരുള്ളതായി പറയുന്നു. എന്നാല്‍, പത്ത് വര്‍ഷത്തിനു ശേഷവും എന്‍ഡോസള്‍ഫാന്റെ പ്രത്യാഘാതം എത്രത്തോളമുണ്ടെന്ന് പഠിക്കാന്‍ നിയോഗിച്ച സാങ്കേതിക സമിതി ഇന്നലെ തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് പരിശോധനാ റിപ്പോര്‍ട്ട് സമ്പൂര്‍ണമാക്കാന്‍ ഒരു മാസം കൂടി സര്‍ക്കാറിനോട് സമയം ചോദിച്ചു. മണ്ണും വെള്ളവും ലബോറട്ടറി പരിശോധന നടത്തിയപ്പോള്‍ എന്‍ഡോസള്‍ഫാന്റെ അംശം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.പക്ഷേ, മറ്റൊരു ലബോറട്ടറി റിപ്പോര്‍ട്ട് കൂടി ശേഖരിച്ച ശേഷം മാത്രം വിവരം പുറത്ത് വിട്ടാല്‍ മതിയെന്നാണ് ഡോ.അജയകുമാര്‍ വര്‍മ അധ്യക്ഷനായ വിദഗ്ധ സമിതി സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചിരിക്കുന്നത്. ഇതിന്റെ യഥാര്‍ഥ കാരണം എന്താണെന്ന് ഇനിയും വ്യക്തമല്ല.
കഴിഞ്ഞാഴ്ച രണ്ട് ഘട്ടങ്ങളിലായി നടന്ന മെഡിക്കല്‍ സര്‍വേയുടെയും സാമൂഹിക സര്‍വേയുടെയും പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ അവതരിപ്പിക്കുക. സര്‍വേ റിപ്പോര്‍ട്ടുകള്‍ അവലോകനം ചെയ്യാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച കാസര്‍കോട്ട് ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് റിലീഫ് ആന്‍ഡ് റമഡിയേഷന്‍ സെല്‍ യോഗത്തില്‍ രൂക്ഷമായ വിമര്‍ശത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ യോഗത്തിലേക്കുള്ള പാക്കേജിന് അനുമതി നല്‍കിയത്. ഇത്രയേറെ ആധുനിക സൗകര്യമുണ്ടായിട്ടും ഇതുവരെയും സമ്പൂര്‍ണമായ ഒരു സ്ഥിതി വിവരം തയാറാക്കാനാവാത്തതിനെ യോഗത്തില്‍ പങ്കെടുത്തവര്‍ രൂക്ഷമായി വിമര്‍ശിച്ചു. സര്‍വേ വിവരം സമ്പൂര്‍ണമല്ലാത്തതിനാല്‍ കണക്കുകള്‍ മാറ്റി വെച്ച് നടപടികളുടെ ഏകീകരണത്തിനുള്ള തീരുമാനമാണ് ഇന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉണ്ടാവേണ്ടതെന്ന് യോഗത്തില്‍ ഏകാഭിപ്രായം ഉയര്‍ന്നു.
11 പഞ്ചായത്തുകളിലെ 2,800 കുടുംബങ്ങളുടെ വിവരങ്ങള്‍ മാത്രമാണ് ശേഖരിക്കാനായത്. 35,000 ത്തോളം കുടുംബങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ഏറ്റവും വലിയ ദുരിതം പെയ്ത എന്‍മകജെ പഞ്ചായത്തില്‍ 50 ശതമാനം പേരുടെ വിവരങ്ങളേ ശേഖരിക്കാനായുള്ളൂ.
രോഗങ്ങള്‍ക്കടിപ്പെട്ട് ചികിത്സിച്ചതിന്റെ പേരില്‍ കടക്കെണിയിലായി കിടപ്പാടവും ഭൂമിയും പണയത്തിലായവരുടെ ഞെട്ടിപ്പിക്കുന്ന വിവരം പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്. ഈ ഹതഭാഗ്യര്‍ 12 കോടി രൂപയോളം കടക്കെണിയിലാണെന്നാണ് റിപ്പോര്‍ട്ട്.ചികിത്സക്കു വേണ്ടി കടമെടുത്തവരില്‍ ഏറെയും നിര്‍ധനരാണ്. ചിലര്‍ ഉപജീവനം നടത്തുന്ന കൃഷിഭൂമിയാണ് പണയപ്പെടുത്തി രോഗത്തോട് മല്ലടിക്കുന്നത്. ഇത്തരം കടം എഴുതി ത്തള്ളണമെന്ന് വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തു.
വിവിധ രോഗങ്ങള്‍ പിടിപെട്ട 2836 പേരില്‍ ഏറ്റവും കൂടുതല്‍ മാനസികവും മസ്തിഷ്‌കസംബന്ധവുമായ രോഗികളാണെന്നും കണക്ക് വെളിപ്പെടുത്തുന്നു.മാനസിക വൈകല്യമുള്ള 660 പേരെയാണ് കണ്ടെത്തിയിരിക്കുന്നത്. ത്വഗ്‌രോഗം ഗുരുതരമായ നിലയിലായ 162 രോഗികള്‍ 11 പഞ്ചായത്തിലായി ഉണ്ട്. 193 രോഗികള്‍ക്ക് കാന്‍സര്‍ ബാധിച്ചു കഴിഞ്ഞു. 62 രോഗികള്‍ മാരകമായ മസ്തിഷ്‌ക രോഗത്തിന്റെ പിടിയിലാണ്. രോഗ ബാധിതരായും ഭീതിമൂലവും പഞ്ചായത്തുകളില്‍ നിന്ന് പലായനം ചെയ്തവരും നിരവധിയാണ്. ഇതിന്റെ കണക്ക് ക്രോഡീകരിച്ചിട്ടില്ല. ഇനിയും ശേഖരിക്കാനുള്ള 22 ശതമാനം പേരുടെ വിവരങ്ങള്‍ കൂടി ചേര്‍ക്കുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ മേഖലയിലെ ദുരിതറിപ്പോര്‍ട്ട് വീര്‍ക്കും. സമീപ പഞ്ചായത്തുകളില്‍ കൂടി ദുരിതമനുഭവിക്കുന്നവരുണ്ടെന്നും സര്‍വേ പരിധിയില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതും മറ്റൊരു കഥ. സ്ത്രീകളില്‍ വ്യാപക പ്രസവസംബന്ധമായ രോഗങ്ങളുടെ കണക്കെടുപ്പും ഇപ്പോള്‍ നടത്തിയിട്ടില്ല. മാസക്കുളി ദീര്‍ഘമായി മുടങ്ങിയും രണ്ടും മൂന്നും തവണ ഗര്‍ഭം അലസിയും ചികിത്സക്കെത്തുന്ന സ്ത്രീകളുടെ എണ്ണം പെരുകുകയാണെന്ന് ആരോഗ്യവകുപ്പ് സര്‍വേയില്‍ പറയുന്നുണ്ട്